പാലക്കാട് മുണ്ടൂരിൽ ആണ് സംഭവം ഉണ്ടായത്. പാലക്കാട് പട്ടഞ്ചേരി സ്വദേശി 28 വയസ്സുകാരൻ ജിഷ്ണുവിന് നേരെയാണ് അക്രമം നടന്നത്. ജിഷ്ണുവും സുഹൃത്തുക്കളും സഞ്ചരിച്ച കാറിൽ ജീപ്പ് കൊണ്ട് പലതവണ ഇടിക്കുകയായിരുന്നു. കാഞ്ഞിക്കുളം പെട്രോൾ പമ്പിൽ വച്ചാണ് അക്രമം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജിഷ്ണുവിൻറെ പരാതിയിൽ മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശി 22 വയസ്സുകാരൻ അജയ്നേ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നതായും ഇതിൻറെ ഭാഗമായി നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് നിഗമനം. ജിഷ്ണുവിൽ നിന്നും അജയുടെ അച്ചൻ അനൂപ് കുമാർ വാങ്ങിയ 35 ലക്ഷം രൂപ തിരികെ ചോദിച്ച വിരോധത്തിൽ അജയ് ജിഷ്ണുവിനെയും പിതാവ് പീതാംബരനെയും ക്രൂരമായി മർദ്ദിച്ചു എന്നും തുടർന്നാണ് വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. കൊലപാതകശ്രമം, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



