പാലക്കാട് കൊല്ലങ്കോട് ചീരണിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് കൊല്ലങ്കോട് മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രദേശത്തെ വളർത്ത് മൃഗങ്ങളെ ഉൾപ്പെടെ പുലി ആക്രമിച്ച കൊലപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയ സാഹചര്യത്തിലാണ് വനവകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് ചീരണിയിൽ കൂട് സ്ഥാപിച്ചത്. ഇന്നലെ അർദ്ധരാത്രിയോട് കൂടിയാണ് കൂട്ടിൽ പുലി കുടുങ്ങിയത്. രാവിലെ വനം വകുപ്പ് അധികൃതർ എത്തി പുലിയെ പോത്തുണ്ടിയിലെ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. മൃഗഡോക്ടർ എത്തി പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. വലിയ ആശങ്കയിലാണ് വിദ്യാർത്ഥികളും ജനങ്ങളും പുറത്തിറങ്ങിയിരുന്നത്. പുലി കുടുങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമായി.



