പിതൃ മോക്ഷ പുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾക്ക് വള്ളുവനാട്ടിൽ പ്രശസ്തിയാർജിച്ച ക്ഷേത്രമാണ് തിരുമ്മിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. പുലർച്ചെ നാലുമണി മുതൽ തന്നെ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് വിശ്വാസികളുടെ തിരക്ക് അനുഭവപ്പെട്ടു. വിശ്വാസികൾക്ക് ബലിതർപ്പണത്തിനായി ക്ഷേത്രമുറ്റത്തും ക്ഷേത്രക്കടവിലും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. മണിക്കൂറുകൾ കൊണ്ട് ആയിരങ്ങളാണ് ബലിതർപ്പണം നടത്തി മടങ്ങിയത്. ബലിതർപ്പണത്തിന് എത്തിയവർക്ക് ആവശ്യമായ വസ്തുക്കളും പ്രഭാത ഭക്ഷണവും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയതായി ക്ഷേത്ര മാനേജർ രവി പ്രകാശ് പറഞ്ഞു.വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം, ട്രാഫിക് സ്പെഷ്യൽ ഫോഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും സ്ഥലത്തുണ്ടായിരുന്നു.



