പട്ടാമ്പിക്കാരുടെ സ്വപനമായിരുന്ന ഫയർ സ്റ്റേഷൻ യാഥാർഥ്യമായതിന് പുറകെയാണിപ്പോൾ ഫയർ സ്റ്റേഷന് സ്വന്തമായി ഓഫീസ് കെട്ടിടമൊരുങ്ങുന്നത്. നഗരസഭ വിട്ടു നൽകിയ പഴയ മാര്ക്കറ്റ് പരിസരത്ത് ആണ് അഗ്‌നിരക്ഷാ നിലയം സ്ഥാപിക്കുന്നത്. നിലവിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ബജറ്റിൽ അനുവദിച്ച 3 കോടി രൂപ ചിലവഴിചാണ് കെട്ടിടം നിർമിക്കുന്നത്. 2021ൽ വാടക കെട്ടിടത്തിൽ ഫയർഫോഴ്സ് ആരംഭിച്ചു. തുടർന്ന് വാടക കെട്ടിടങ്ങൾ മാറി മാറി പ്രവർത്തിക്കുന്നതിനാൽ ഫയർ സ്റ്റേഷൻ്റെ പ്രവർത്തനം പലപ്പോഴും പ്രയാസം സൃഷ്ടിച്ചിരുന്നു. പട്ടാമ്പി തൃത്താല മേഖലകളിൽ തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ 20 കിലോമീറ്റർ അകലെയുള്ള ഷൊർണൂരിൽ നിന്നോ പെരിന്തൽമണ്ണ, കുന്നംകുളം, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നോ ആയിരുന്നു ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നത്. നിലവിൽ പട്ടാമ്പി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ കൊടലൂരിൽ വാടക്കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ നിലവിൽ ഫയർ ഫോഴ്സ് സേന നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകും.




