പാലക്കാട് ഷൊർണൂരിലാണ് നടന്നു പോവുകയായിരുന്ന വയോധികനെ പിന്നാലെ ഓടി വന്ന് ആക്രമിച്ച് അജ്ഞാത യുവാവ് പണവും മൊബൈൽ ഫോണും കവർന്ന ശേഷം കടന്നുകളഞ്ഞത്. ഷൊർണൂർ നമ്പ്രത്ത് സീത പറമ്പിൽ വീട്ടിൽ 75 കാരനായ ബേബി അഗസ്റ്റിനാണ് അജ്ഞാതന്റെ മർദ്ദനമേറ്റത്. യുവാവ് വയോധികന് പിറകെ ഓടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ ഉച്ചയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ സമീപത്താണ് സംഭവം. വയോധികന്റെ കയ്യിൽ ഉണ്ടായിരുന്ന സ്മാർട്ട്ഫോൺ തട്ടിപ്പറച്ച അജ്ഞാത യുവാവ് പിൻ നമ്പർ പറഞ്ഞു തന്നില്ലെങ്കിൽ തൊട്ടടുത്തുള്ള കിണറിലേക്ക് തള്ളിയിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടതായും ബേബി അഗസ്റ്റിൻ പോലീസിനോട് പറഞ്ഞു. ഷൊർണൂരിൽ നിന്നും റെയിൽവേ ട്രാക്കിന് അരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. ഷൊർണൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വയോധികൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി


