കേരളം, തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ ക്കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30നു പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമെന്ന് വനംവകുപ്പ് അറിയിച്ചു. അപകട ത്തെത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നു മടങ്ങിയ കുട്ടിയാനയും അമ്മയാനയുമാണ് ട്രെയിൻ ഇടിച്ചു ചരിഞ്ഞത്. ട്രെയിൻ ഇടിച്ച ശേഷം 50 മീറ്ററോളം ആനകളുടെ ജഡം ട്രാക്കിലൂടെ വലിച്ചിഴച്ചുകൊ ണ്ടുപോയ നിലയിലായിരുന്നു. ജഡങ്ങൾ എൻജിനു താഴെ കുടുങ്ങിക്കിടക്കുകയായിരുന്നു. കേരളത്തിലെയും തമിഴ് നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം സ്‌ഥലത്തെത്തി. വാളയാർ സെക്ഷനു കീഴിലാണ് ഈ മേഖല ഉൾപ്പെടുന്നത്. ഡിആർഎം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീൺ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഈ മേഖലയിലെ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. വനമേഖലയിൽ ട്രെയിൻ വേഗം കുറവായതിനാലാണു പാളം തെറ്റാതിരുന്നതും വലിയ ദുരന്തം ഒഴിവായതും. മാസങ്ങൾക്കു മുൻപ് വാളയാർ മാൻ പാർക്കിനു പിൻവശത്തും ആന ട്രെയിൻ തട്ടി ചരിഞ്ഞിരുന്നു.


