റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത യുവതി TTE യെ മർദ്ദിച്ചു. ആലത്തൂർ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ട്രാവലിങ് ടിക്കറ്റ് എക്സാമിനർ 38 കാരൻ സുജിത്തിനെയാണ് യാത്രക്കാരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജനറൽ ടിക്കറ്റുമായാണ് പട്ടിത്തറ സ്വദേശിനി സ്ലീപ്പർ കോച്ചിൽ കയറിയത്. ടിടിഇയോട് സ്ലീപ്പർ ടിക്കറ്റ് ചോദിക്കുകയും സുജിത് ഇല്ലെന്ന് മറുപടി നൽകി. എന്നാൽ യുവതി സ്ലിപ്പർ കോച്ചിൽ തന്നെ യാത്ര തുടർന്നു. അടുത്ത സ്റ്റോപ്പിൽ ട്രെയിൻ നിൽക്കുമ്പോൾ ജനറൽ കോച്ചിൽ മാറി കയറണമെന്നും അല്ലെങ്കിൽ ഫൈൻ അടയ്ക്കേണ്ടി വരുമെന്നും പറഞ്ഞതിൽ ക്ഷുഭിതയായ യുവതി മുഖത്ത് മാന്തുകയും കൈകൊണ്ട് കുത്തുകയുമായിരുന്നുവെന്ന് സുജിത് പറഞ്ഞു. പരിക്കേറ്റതിനെ തുടർന്ന് സുജിത് ഷൊർണൂർ റെയിവേ സ്റ്റേഷനിൽ ഇറങ്ങി ഒറ്റപ്പാലം താലൂക്ക്ആശുപത്രിയിൽ ചികിത്സ തേടി. മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ജോലി ചെയ്യുന്നതിനിടെ ആക്രമിച്ചതായി കാണിച്ച് സുജിത് ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകി. ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേ സമയം തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിൽ ഫറോക്ക് സ്റ്റേഷനു സമീപമാണ് സംഭവം ഉണ്ടായത്.

