പട്ടാമ്പി ശങ്കരമംഗലത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരം പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യശേഖരവുമായി യുവാവ് പിടിയിലായത്. സംഭവത്തിൽ വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഷൈജുവിനെ പട്ടാമ്പി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം ആണ് സംഭവം. സ്കൂട്ടറിലും രണ്ട് ബാഗിലുമായാണ് ഇയാൾ മദ്യം കടത്തിയത്. 34 ലിറ്റർ മദ്യമാണ് പിടിച്ചത്. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തൃത്താല കരിമ്പനക്കടവിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങി വിളയൂർ ഭാഗങ്ങളിൽ വലിയ വിലയ്ക്ക് അനധികൃതമായി വിൽപ്പന നടത്താനാണ് മദ്യം കൊണ്ടുപോയത് എന്നാണ് വിവരം. 450 രൂപയ്ക്ക് വാങ്ങി 600 അധികം വിലയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹൻ, അസിസ്റ്റൻറ് ഇൻസ്പെക്ടർ വസന്തകുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് രാജ്. സുധീർ നായർ, അഷറഫ് അലി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

