വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ 68 വയസ്സുള്ള ബാബു ഭാസ്കർ, ഭാര്യ 65 വയസുള്ള രമാദേവി, മകൻ 32 വയസ്സുകാരൻ വിഷ്ണു എന്നിവരെ കാണാനില്ലെന്ന് ആണ് കുടുംബം പരാതി ഉന്നയിച്ചത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ഷോർണൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. ബാബു ഭാസ്കരനുള്ള രണ്ട് പിക്കപ്പ് വാഹനങ്ങളില്‍ ഒന്ന് വീടിനു മുന്നില്‍ കാണാതായതോടെ റോഡിലെ സിസിടിവി ക്യാമറകള്‍ കൂടി പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച പിക്കപ്പ് വാഹനം പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. പൊലീസ് മറ്റ് സിസിടിവി ക്യാമറകള്‍ കൂടി പരിശോധിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പനയൂര്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ആത്മീയ കേന്ദ്രങ്ങളിലേക്കോ മറ്റോ പോയതാകാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്. ഇവരെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് കുടുംബം.

